കോട്ടയം: നാം ഒരു കുടുംബം എന്ന മുദ്രാവാക്യവുമായി തലമുറകള്‍ക്ക് വെളിച്ചം പകര്‍ന്ന ദീപിക ബാലസഖ്യത്തിന്റെ അംഗസംഖ്യ ലക്ഷം തികഞ്ഞ സംഭവം അവിസ്മരണീയമാക്കാന്‍ പാലായില്‍ ലക്ഷം പുഷ്പമേള നടന്നിട്ട് ഇന്നലെ 50 വര്‍ഷം തികഞ്ഞു. 1976 ഫെബ്രുവരി 12നാണ് കേരള ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാലമേളയായ ലക്ഷം പുഷ്പമേള നടന്നത്. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ലക്ഷം പുഷ്പമേള ഉദ്ഘാടനം ചെയ്യാനും സന്ദേശം നല്കാനുമെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു.
ദീപികയ്ക്കും ദീപികയെ വളര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച ബാലസഖ്യത്തിനു പ്രധാനമന്ത്രി നല്കിയ അംഗീകാരമായിട്ടാണ് ഇന്ദിരാജിയുടെ സന്ദര്‍ശനത്തെ എല്ലാവരും കണ്ടത്. സംസ്ഥാന ഗവണ്മെന്റും രാഷ് ട്രീയ പാര്‍ട്ടികളും പാലാ നഗരസഭയും പാലായിലെ പൗരപ്രമുഖരും ലക്ഷം പുഷ്പമേളയ്ക്ക് അകമഴിഞ്ഞ പിന്തുണയാണ് നല്‍കിയത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോന്, ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരന്, മന്ത്രിമാരായിരുന്ന കെ.എം. മാണി, ആര്. ബാലകൃഷ്ണപിള്ള തുടങ്ങി മന്ത്രസഭയൊന്നാകെ ലക്ഷം പുഷ്പമേളയ്ക്ക് എല്ലാ സഹായസഹകരണങ്ങളുമായി കൂടെ നിന്നു. ദീപികയുടെ മാനേജിംഗ് എഡിറ്റര്‍ ഫാ. കൊളംബിയറിന്റെയും ഡിസിഎൽ കൊച്ചേട്ടനായിരുന്ന ഫാ. മാഞ്ഞൂസ് കളപ്പുരയ്ക്കലിന്റെയും നേതൃത്വത്തിലായിരുന്നു ലക്ഷം പുഷ്പമേള ആസൂത്രണം ചെയ്തത്. വെള്ള വേഷം ധരിച്ച് ത്രിവര്‍ണ പതാകയുമേന്തി ഒരുലക്ഷത്തോളം ബാലികാബാലന്മാരാണ് മേളയില്‍ പങ്കെടുത്തത്.
മധുരിക്കുന്ന ഓർമകളുമായി ജോൺ കച്ചിറമറ്റം
ലക്ഷം പുഷ്പമേളയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ച ജോണ്‍ കച്ചിറമറ്റത്തിന് 50 വര്‍ഷം മുമ്പു നടന്ന മഹാസമ്മേളനത്തേക്കുറിച്ച് മധുരിക്കുന്ന ഒര്മകളാണ് പങ്കുവയ്ക്കാനുള്ളത്. മാനേജിംഗ് എഡിറ്റര്‍ കൊളമ്പിയര്‍ അച്ചനും കൊച്ചേട്ടന് മാഞ്ഞൂസച്ചനുമാണ് സമ്മേളനത്തേക്കുറിച്ച് പറയുന്നത്. ജോണ്‍ ഏറ്റെടുത്ത് നടത്തണം. മേളയ്ക്കുള്ള പണം സ്വന്തമായി സ്വരൂപിക്കണമെന്നും പറഞ്ഞു. പ്രമുഖയായ ഒരു വ്യക്തിയെ സമ്മേളനത്തില്‍ കൊണ്ടുവരണമെന്ന ഒറ്റ നിബന്ധനയാണ് മുന്നോട്ടു വച്ചത്. ഇതിന് പ്രകാരം ദീപിക അധികൃതരാണ് ഇന്ദിരാ ഗാന്ധിയെ സമ്മേളനത്തില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
ഇടുക്കി ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനത്തിനായി എത്തുമ്പോള്‍ ലക്ഷം പുഷ്പമേളയ്ക്കും പ്രധാനമന്ത്രി എത്തുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കൊട്ടുകാപ്പള്ളി തോമസ് ജോസഫ്, ജോസഫ് മൈക്കിള്‍ മണര്‍കാട്ട്, ബാബു മണര്‍കാട്ട്, ജോസഫ് ചെട്ടിപ്പറമ്പില്‍, ജോര്‍ജ് തോമസ്, കെ.ജെ. ചാണ്ടി, കെ.കെ. ജോസഫ്, കെ. കുര്യന് എന്നിവരെ പങ്കെടുപ്പിച്ച് മണര്‍കാട് ഓഡിറ്റോറിയത്തില്‍ മീറ്റിംഗ് ചേര്‍ന്നു. മാര്‍ സെബാസ്റ്റ്യന്‍ വയലില്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളും രൂപീകരിച്ചു. പരിപാടിയുടെ നടത്തിപ്പിലേക്ക് കൊട്ടുകാപ്പള്ളി തോമസ് ജോസഫും മണര്‍കാട് പാപ്പനും 3000 രൂപ സംഭാവന ചെയ്തു. പാലായിലെ പൗരപ്രമുഖരെ സമീപിച്ച് മൊത്തം ഒരു ലക്ഷത്തോലം രൂപ പിരിച്ചു.
പരിപാടിയുടെ വിജയത്തിനായി കേരളമൊട്ടാകെ പ്രചാരണം നടത്തി. സ്കൂളുകള്‍ കയറിയിറങ്ങി.12നു രാവിലെ ആറിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കുട്ടികള്‍ എത്തിത്തുടങ്ങി. കെഎസ്ആര്‍ടിസിയും പ്രൈവറ്റ് ബസുകളും കുട്ടികളെ എത്തിക്കുന്നതില്‍ സഹായം ചെയ്തു. മുനിസിപ്പല്‍ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോള്‍ ജാഥയായി സമ്മേളന നഗരിയായ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലേക്ക് കുട്ടികള്‍ നടന്നു നീങ്ങി. 10 മണിയായപ്പോള്‍ സെന്റ് തോമസ് കോളജ് ഗ്രൗണ്ടു നിറഞ്ഞുകവിഞ്ഞു.
പാലാ ബിഷപ് വയലില്‍ പിതാവിനൊപ്പമാണ് ഇന്ദിരാഗാന്ധി സമ്മേളനത്തിനെത്തിയത്. ഒരോ ഡിസിഎല്‍ ശാഖയും ഓരോരോ കലാരൂപങ്ങളും വേഷവിധാനങ്ങളും ഒരുക്കി. രാവിലെ എട്ടിന് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി സമ്മേളനസ്ഥലത്ത് എത്താന്‍ മൂന്നു മണിക്കൂറുകളെടുത്തു. പ്രധാനമന്ത്രിയെ ഒരു നോക്കു കാണാന്‍ റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ നടക്കാതെ ഓടി. റാലിയുടെ മുന്‍ നിര കോളജ് ഗ്രൗണ്ടിലെത്തുമ്പോഴും റാലിയുടെ പകുതി ഭാഗം പോലും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പൊരിവെയിലില്‍ മുദ്രാവാക്യം വിളിച്ച് ത്രിവര്‍ണ പതാകയുമേന്തി നടന്നു നീങ്ങിയ കുട്ടികളുടെ മുഖത്ത് ക്ഷീണമൊന്നും കാണാനായില്ലായിരുന്നു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വേദിയിലെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും പ്രഭാത ഭക്ഷണം പോലും കഴിക്കാതെ എത്തിയ കുട്ടികള്‍ക്ക് ഓറഞ്ചും വെള്ളവും ഒക്കെ നല്‍കാനായി ഞാന്‍ ഓടി നടക്കുകയായിരുന്നു. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിലും വലുത് എനിക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളായിരുന്നെന്ന് ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.
അര്‍ധവൃത്താകൃതിയില്‍ സജ്ജീകരിച്ചഗ്രൗണ്ടില് വിവിധ വര്‍ണങ്ങളില്‍ വിവിധ വേഷങ്ങളില്‍ ഇരിപ്പുറപ്പിച്ച ബാലികാബാലന്മാര് സൃഷ്ടിച്ച വര്‍ണ പ്രപഞ്ചം ഏഴഴകുള്ള മഴ വില്ലിന്റെ പ്രതീതി ഉയര്‍ത്തിയത് മനസില്‍ മായാതെ നില്‍ക്കുന്നതായും ജോണ്‍ കച്ചിറമറ്റം അനുസ്മരിച്ചു.